കത്തോലിക്കസഭയും കേരള രാഷ്‌ട്രീയവും

പഠിക്കാന്‍ നാടുമുഴുക്കെ എയ്‌ഡഡ്‌ ആയും അണ്‍എയ്‌ഡഡ്‌ ആയും സ്‌കൂളുകളും കോളെജുകളുമുണ്ട്‌. പഠിപ്പിക്കാന്‍ മതമേലധ്യക്ഷന്മാരുടെ വിലക്കുകളോ ഫത്‌വകളോ ഇല്ലെന്ന്‌ മാത്രമല്ല, ഞായറാഴ്‌ച പ്രസംഗങ്ങളിലും അല്ലാതെയും അവര്‍ ആവുംവിധം പഠനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

ആണ്‍കുട്ടികളെ മാത്രമല്ല, പെണ്‍കുട്ടികളെയും ഹോസ്റ്റലുകളില്‍ നിര്‍ത്തിയും പേ ഗസ്റ്റായും നാടിന്റെ ഏത്‌ കാട്ടുമൂലയിലും പഠിക്കാന്‍ പറഞ്ഞയക്കാന്‍ രക്ഷിതാക്കള്‍ക്ക്‌ മടിയോ പേടിയോ ഇല്ല. യൂറോപ്പിലും അമേരിക്കയിലും മതപരമായ വേരുകളുള്ളതുകൊണ്ട്‌ ജോലി സാധ്യത വിശാലമായി തുറന്നുകിടക്കുന്നു. അതുകൊണ്ടു തന്നെ കേരള-കേന്ദ്രസര്‍ക്കാര്‍ മേഖലയിലും കോര്‍പറേറ്റ്‌-സ്വകാര്യ മേഖലകളിലും ക്രിസ്‌ത്യാനികള്‍ തൊഴില്‍രംഗത്ത്‌ ആധിപത്യവും സ്വാധീനവും ഉറപ്പിക്കുന്നതില്‍ അത്ഭുതകരമായി ഒന്നുമില്ല. കേരള ജനസംഖ്യയില്‍ 18.33 ശതമാനം മാത്രമുള്ള ക്രിസ്‌ത്യാനികള്‍ കേരള സര്‍ക്കാര്‍ സര്‍വീസില്‍ 20.6 ശതമാനമുണ്ടെന്നാണ്‌ കണക്ക്‌. അഖിലേന്ത്യാതലത്തില്‍ക്രിസ്‌ത്യാനികള്‍ 2.34 ശതമാനമേയുള്ളൂ. കേന്ദ്രസര്‍വീസില്‍ ജാതിയും മതവും തിരിച്ചുള്ള കണക്ക്‌ ലഭ്യമല്ലെങ്കിലും ജനസംഖ്യാനുപാതമായി മുസ്‌ലിംകളെക്കാള്‍ എത്രയോ മടങ്ങ്‌ കുടൂതലാണ്‌ അവരുടെ പ്രാതിനിധ്യമെന്നത്‌ പ്രകടമായ യാഥാര്‍ഥ്യമാണ്‌. സമുദായത്തില്‍ അഭ്യസ്‌തവിദ്യരുടെ ഒരു നിര തന്നെയുള്ളപ്പോള്‍ ഈ സത്യത്തോട്‌ മുഖം ചുളിച്ചിട്ട്‌ കാര്യവുമില്ല.



എന്നാല്‍ ഒരാള്‍ക്ക്‌ ഒരു വോട്ട്‌എന്ന തെരഞ്ഞെടുപ്പ്‌ ജനാധിപത്യമുള്ള നമ്മുടെ നാട്ടില്‍ ജനസംഖ്യയില്‍ മൂന്നാം സ്ഥാനം മാത്രമുള്ള ക്രിസ്‌ത്യാനികളെങ്ങനെ അധികാരകേന്ദ്രങ്ങളില്‍ ഒന്നാം സ്ഥാനമോ രണ്ടാം സ്ഥാനമോ നേടി? ചുഴിഞ്ഞന്വേഷിക്കേണ്ട ഒരു വസ്‌തുതയാണത്‌.

കേരള ശാസ്‌ത്രസാഹിത്യപരിഷത്ത്‌ 2006ല്‍ പ്രസിദ്ധീകരിച്ച കേരള പഠനറിപ്പോര്‍ട്ട്‌ പ്രകാരം പട്ടികജാതി-വര്‍ഗങ്ങളുള്‍പ്പെടെയുള്ള ഹിന്ദുജനസംഖ്യ 56.07 ശതമാനവും മുസ്‌ലിംകള്‍ 26.88 ശതമാനവും ക്രിസ്‌ത്യാനികള്‍ 18.33 ശതമാനവുമാണ്‌. (2001ലെ സെന്‍സസ്‌ പ്രകാരം ഇത്‌ യഥാക്രമം 56.2%, 24.70%, 19.01% എന്നിങ്ങനെയാണ്‌).

ആനുപാതിക പ്രാതിനിധ്യപ്രകാരം 100 രാഷ്‌ട്രീയ സ്ഥാനങ്ങളുണ്ടാവുമ്പോള്‍ പതിനെട്ടോ പത്തൊമ്പതോ സ്ഥാനങ്ങള്‍ മാത്രമേ ക്രിസ്‌ത്യാനികള്‍ക്ക്‌ ലഭിക്കേണ്ടതുള്ളൂ. മുസ്‌ലിംകള്‍ക്ക്‌ 25ഓ 26ഓ സ്ഥാനങ്ങളും ലഭിക്കണം. എന്നാല്‍ നിലവിലുള്ള അവസ്ഥയെന്താണ്‌? ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയുള്‍പ്പെടെ 141 എം എല്‍ എമാരില്‍ ഹിന്ദുക്കള്‍ 82 പേരും മുസ്‌ലിംകള്‍ 26 പേരുമുള്ളപ്പോള്‍ ക്രിസ്‌ത്യാനികളുടെ എണ്ണം 33 ആണ്‌. ജനസംഖ്യാനുപാതികമായി ഹിന്ദുക്കള്‍ക്ക്‌ 79 ലഭിക്കേണ്ടിടത്ത്‌ മൂന്നെണ്ണം അധികം ലഭിച്ചപ്പോള്‍ 37 ലഭിക്കേണ്ട മുസ്‌ലിംകള്‍ക്ക്‌ 11 പേരുടെ കുറവാണുള്ളത്‌. 26 പേര്‍ വേണ്ട ക്രിസ്‌ത്യാനികള്‍ക്ക്‌ 7 പേര്‍ അധികമാണെന്നും കാണാം.

ക്രിസ്‌ത്യാനികളുടെ ഈ അവിഹിത രാഷ്‌ട്രീയ സ്വാധീനത്തിന്റെ കണക്കുള്‍ ഇനിയുമെത്രയോ ചൂണ്ടിക്കാണിക്കാനാവൂം. 20 ലോകസഭാ എം പി മാരില്‍ ക്രിസ്‌ത്യാനി ആറ്‌ ഉള്ളപ്പോള്‍ മുസ്‌ലിം മൂന്ന്‌ മാത്രമേയുള്ളൂ. രാജ്യസഭയില്‍ ക്രിസ്‌ത്യാനി രണ്ടും മുസ്‌ലിം ഒന്നും. (സിപിഎമ്മിനെ പ്രതിനിധീകരിച്ച്‌ കേരളം പിറന്നതു മുതല്‍ ഇതുവരെ ഒരൊറ്റ മുസ്‌ലിം പേരുള്ളയാളും രാജ്യസഭയിലേക്ക്‌ പോയിട്ടില്ല. വനിതാ സംവരണത്തില്‍ പിന്നോക്ക സംവരണം വേണമെന്ന ചര്‍ച്ച കൊടുമ്പിരിക്കൊണ്ടപ്പോള്‍ പോലും അവര്‍ കേരളത്തില്‍ നിന്ന്‌ പറഞ്ഞയച്ചത്‌ ഒരു നായര്‍ പുരുഷനെയും ഒരു നായര്‍ സ്‌ത്രീയെയുമാണ്‌)
കേരള മന്ത്രിമാരില്‍ നാല്‌ ക്രിസ്‌ത്യാനികളും രണ്ട്‌ മുസ്‌ലിംകളുമാണുള്ളത്‌. (ഒരു ഡെപ്യൂട്ടി സ്‌പീക്കറും ക്രിസ്‌ത്യാനിയായുണ്ട്‌). 17 പി എസ്‌ സി അംഗങ്ങളില്‍ ക്രിസ്‌ത്യാനി 6, മുസ്‌ലിം 2. മന്ത്രിമാരുടെ 106 പേഴ്‌സണല്‍ സെക്രട്ടറിമാരില്‍ മുസ്‌ലിം 8, ക്രിസ്‌ത്യന്‍ 14, പ്ലാനിംഗ്‌ ബോര്‍ഡിലെ 14 അംഗങ്ങളില്‍ നാല്‌ ക്രിസ്‌ത്യാനികളുള്ളപ്പോള്‍ ഒരുത്തന്‍ പോലും മുസ്‌ലിമായിട്ടില്ല.

പരോക്ഷ രാഷ്‌ട്രീയ സ്വാധീനം ചെലുത്തുന്ന നിയമനങ്ങളിലും ക്രിസ്‌ത്യാനികളുടെ സാന്നിധ്യം കണക്കുകൂട്ടലുകള്‍ക്കപ്പുറമാണ്‌. കേരള ഹൈക്കോടതിയിലെ 33 ജഡ്‌ജിമാരില്‍ ക്രിസ്‌ത്യാനികള്‍ ആറുള്ളപ്പോള്‍ മുസ്‌ലിംകള്‍ നാലെണ്ണമേയുള്ളൂ. അഡ്വക്കേറ്റ്‌ ജനറല്‍ ഓഫീസില്‍ ഒരു മുസ്‌ലിം പോലുമില്ല. രണ്ട്‌ ക്രിസ്‌ത്യാനികളുണ്ടുതാനും.

ഇത്തവണ കേന്ദ്രത്തില്‍ വീണ്ടും യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്‌ മുസ്‌ലിംവോട്ട്‌ കോണ്‍ഗ്രസിനനുകൂലമായി മാറിയതിനാലാണെന്നാണ്‌ കോണ്‍ഗ്രസുകാര്‍ തന്നെ വിലയിരുത്തിയത്‌. എന്നാല്‍ 79 പേരെ മന്ത്രിമാരാക്കിയതില്‍ അഞ്ചുപേര്‍ മാത്രമാണ്‌ മുസ്‌ലിംകള്‍. ഇതില്‍ കാബിനറ്റ്‌ മന്ത്രിമാര്‍ രണ്ട്‌ പേര്‍ മാത്രവും. ഇവരില്‍ തന്നെ ഒരാള്‍ കശ്‌മീരില്‍ നിന്നുള്ള കോണ്‍ഗ്രസിലെ ഗുലാംനബി ആസാദും നാഷണല്‍ കോണ്‍ഫ്രന്‍സിന്റെ ഫാറൂഖ്‌ അബ്‌ദുല്ലയുമാണ്‌. കശ്‌മീരിന്റെ പ്രത്യേക പരിഗണനയാണ്‌ ഇവര്‍ക്ക്‌ ലഭിച്ചതെന്ന്‌ വ്യക്തം. കോണ്‍ഗ്രസിലെ സല്‍മാന്‍ ഖുര്‍ഷിദ്‌ സ്വതന്ത്ര ചുമതലയുള്ള സ്റ്റേറ്റ്‌ മന്ത്രിയാണ്‌. ഇ അഹ്‌മദും(മുസ്‌ലിംലീഗ്‌), സുല്‍ത്താന്‍ അഹ്‌മദും (തൃണമൂല്‍ കോണ്‍ഗ്രസ്‌) സഹമന്ത്രിമാര്‍ മാത്രമാണ്‌. എന്നാല്‍ പ്രധാനമന്ത്രിയെക്കാള്‍ `ഉയരത്തിലുള്ള' സോണിയാഗന്ധി, മന്ത്രിസഭയിലെ രണ്ടാമനായ പ്രതിരോധമന്ത്രി എ കെ ആന്റണി, തൊഴില്‍ മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതലയുള്ള ഓസ്‌കാര്‍ ഫെര്‍ണാണ്ടസ്‌, കൃഷി സഹമന്ത്രി കെ വി തോമസ്‌ എന്നിങ്ങനെ നീണ്ടുപോകുന്ന കേന്ദ്രത്തിലെ ക്രൈസ്‌തവ മേധാവിത്വം അവരുടെ വോട്ടുബാങ്ക്‌ ബലം കൊണ്ട്‌ നേടാവുന്നതിനപ്പുറത്താണെന്ന്‌ വ്യക്തം.

ഇന്ത്യയിലെ മുസ്‌ലിം ജനസംഖ്യ 13.4 ശതമാനമാണ്‌. അഥവാ ക്രിസ്‌ത്യാനികളെക്കാള്‍ 5.73 ഇരട്ടി കൂടുതല്‍. ജനസംഖ്യാനുപാതികമായി 11 കാബിനറ്റ്‌ മന്ത്രിമാര്‍ വേണ്ടിടത്താണ്‌ കശ്‌മീരി പ്രാതിനിധ്യം മാറ്റിവെച്ചാല്‍ ഒന്നുപോലും ലഭിക്കാത്ത അവസ്ഥയുള്ളത്‌.

ഈ കണക്കുകളത്രയും വിളിച്ചുപറയുന്നത്‌ കേരള രാഷ്‌ട്രീയത്തിലും ഇന്ത്യന്‍ രാഷ്‌ട്രീയത്തിലും ക്രിസ്‌ത്യാനികള്‍ക്കുള്ള അളവില്ലാത്ത സ്വാധീനമാണ്‌. ക്രിസ്‌ത്യന്‍ ജനസംഖ്യ 90.5 ശതമാനമുള്ള മിസോറാം, 90 ശതമാനമുള്ള നാഗാലാന്റ്‌, 70.3 ശതമാനമുള്ള മേഘാലയ, 34 ശതമാനമുള്ള മണിപ്പൂര്‍, 26 ശതമാനമുള്ള ഗോവ എന്നിവിടങ്ങളില്‍ സ്വാഭാവികമായും ക്രിസ്‌ത്യന്‍ മേധാവിത്തമുണ്ടാവും. എന്നാല്‍ കേരളത്തിലും ദേശീയതലത്തിലും ഇത്രമാത്രം സ്വാധീനശേഷി അവര്‍ കൈവരിച്ചതെങ്ങനെ? കേരളാ കോണ്‍ഗ്രസിന്റെ രാഷ്‌ട്രീയം ചര്‍ച്ചക്കെടുക്കുമ്പോള്‍ തീര്‍ച്ചയായും പരിഗണിക്കപ്പെടേണ്ട അന്വേഷണമാണിത്‌.
ഇപ്പോഴത്തെ നിയമസഭയില്‍ സിപിഎം എംഎല്‍എമാരില്‍ 11 ക്രിസ്‌ത്യാനികളുണ്ട്‌. കോണ്‍ഗ്രസില്‍ 4, സിപിഐ 4, ജനതാദള്‍(എസ്‌)2, ആര്‍എസ്‌പി 1, എന്‍സിപി 1, മൂന്ന്‌ കേരള കോണ്‍ഗ്രസുകളിലായി 10 എന്നിങ്ങനെ ഏത്‌ പാര്‍ട്ടിയിലും ക്രിസ്‌ത്യാനികള്‍ക്ക്‌ നല്ല പ്രാതിനിധ്യം കിട്ടുന്നുണ്ട്‌.

അവരില്‍ ഏറെക്കുറെ എല്ലാവരും സമുദായതാല്‌പര്യം സംരക്ഷിക്കുന്നവരുമാണ്‌. നാലകത്ത്‌ സൂപ്പി വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിനെതിരെ സമുദായവികാരത്തില്‍ അനാവശ്യവിവാദമുണ്ടാക്കിയ അല്‍ഫോണ്‍സ്‌ കണ്ണന്താനത്തെ നാം പിന്നീട്‌ കാണുന്നത്‌ സിപിഎമ്മിന്റെ സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ്‌.

തിരുവമ്പാടിയില്‍ മത്തായി ചാക്കോ മത്സരിച്ചപ്പോഴും പിന്നീട്‌ ജോര്‍ജ്‌ എം തോമസ്‌ മത്സരിച്ചപ്പോഴും കളിച്ച സമുദായക്കസര്‍ത്തിന്റെ ദുര്‍ഗന്ധം ഇപ്പോഴും വിട്ടുമാറിയിട്ടില്ല. മൂവാറ്റുപുഴയില്‍ സിപിഎം സ്ഥാനാര്‍ഥി ഇസ്‌മാഈലിനെതിരെ പി സി തോമസ്‌ ജയിച്ചുകയറിയത്‌ സിപിഎം അനുഭാവികളായ ക്രിസ്‌ത്യാനികളില്‍ ഏശിയ സമുദായകാര്‍ഡ്‌ ഒന്നുകൊണ്ടുമാത്രമായിരുന്നു. സിഎച്ച്‌ മുഹമ്മദ്‌കോയ മുഖ്യമന്ത്രിയായപ്പോള്‍ എ കെ ആന്റണി-കെഎം മാണി സഖ്യം എങ്ങനെ ഒത്തുകളിച്ചുവെന്ന കാര്യം നാം കണ്ടതാണ്‌. പാര്‍ട്ടിക്കും പ്രത്യയശാസ്‌ത്രത്തിനും അതീതമായ ഒരു ക്രിസ്‌ത്യന്‍ സമുദായികത നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ്‌ ഇത്‌ കാണിക്കുന്നത്‌.

ഇങ്ങനെ എല്ലാ പാര്‍ട്ടികളിലൂടെയും ക്രിസ്‌ത്യന്‍ താല്‌പര്യം സംരക്ഷിക്കപ്പെടുന്നുണ്ടെങ്കിലും ക്രിസ്‌ത്യന്‍ സഭകള്‍, പ്രത്യേകിച്ച്‌ കത്തോലിക്കാ സഭകള്‍ എന്നും നിലകൊണ്ടത്‌ കമ്യൂണിസ്റ്റ്‌ വിരുദ്ധ ചേരിയിലായിരുന്നു. സോവിയറ്റ്‌ യൂണിയനിലും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലും മറ്റും ക്രിസ്‌ത്യന്‍ സഭകള്‍ അനുഭവിച്ച അടിച്ചമര്‍ത്തലിന്റെയും നിഷ്‌കാസനത്തിന്റെയും പാഠങ്ങളാണ്‌ ഇതിന്‌ ഒരു കാരണം. മറ്റൊന്ന്‌ ക്രിസ്‌ത്യാനിറ്റിക്കും അതിന്റെ പരമോന്നത ഘടകങ്ങള്‍ക്കും എക്കാലത്തും അമേരിക്കയുള്‍പ്പെടുള്ള ക്രിസ്‌ത്യന്‍ മുതലാളിത്ത രാജ്യങ്ങളുമായുള്ള സാമ്പത്തിക-സാംസ്‌കാരിക ബന്ധമാണ്‌. കമ്യൂണിസ്റ്റ്‌ സര്‍ക്കാറുകള്‍ എക്കാലത്തും മതവിശ്വാസത്തെ ദുര്‍ബലപ്പെടുത്താന്‍ ഒളിഞ്ഞും തെളിഞ്ഞും നടത്തിയ ശ്രമങ്ങള്‍ സഭകള്‍ക്ക്‌ എളുപ്പത്തില്‍ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞുവെന്നത്‌ വേറൊരു കാരണം. ഇനിയുമൊരു കാരണമായി പറയാവുന്നത്‌ മധ്യവര്‍ഗ-ഉപരിവര്‍ഗ താല്‌പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ എല്‍ഡിഎഫ്‌ സര്‍ക്കാറുകളെ അപേക്ഷിച്ച്‌ കോണ്‍ഗ്രസ്‌ നേതൃത്വം നല്‍കുന്ന സര്‍ക്കാറുകള്‍ ഒരുപടി മുന്‍പന്തിയിലുണ്ടായിരുന്നുവെന്നതാണ്‌. എന്തുകൊണ്ടെന്നാല്‍ സഭയും അതിന്റെ പട്ടക്കാരും സമ്പന്നതയുടെ ധാരാളിത്തത്തിലാണ്‌ കഴിഞ്ഞുവരുന്നത്‌.

കോണ്‍ഗ്രസുള്ളപ്പോള്‍ സഭക്ക്‌ കേരളാ കോണ്‍ഗ്രസിനെ പ്രത്യേകമായി സംരക്ഷിക്കേണ്ട കാര്യമൊന്നുമുണ്ടായിരുന്നില്ല. വിമോചനസമരത്തിന്റെ തേര്‌ കോണ്‍ഗ്രസിനൊപ്പം തെളിച്ചിരുന്നത്‌ സഭയായിരുന്നല്ലോ. അങ്ങനെയിരിക്കെ 1964ല്‍ ഈഴവനായ ആര്‍ ശങ്കറും കത്തോലിക്കനായ പി ടി ചാക്കോയും തര്‍ക്കമുണ്ടായപ്പോള്‍ സഭക്ക്‌ പി ടി ചാക്കോയോട്‌ അനുഭാവമുണ്ടാവുക സ്വാഭാവികം. പി ടി ചാക്കോയുടെ മരണശേഷം 1964 ഒക്‌ടോബര്‍ 24ന്‌ കത്തോലിക്കരായ കെ എം ജോര്‍ജും കെ എം മാണിയും അന്നും ഇന്നും മന്നത്തു പത്മനാഭ ഭക്തനായ ആര്‍ ബാലകൃഷ്‌ണപിള്ളയും മറ്റും ചേര്‍ന്ന്‌ കേരള കോണ്‍ഗ്രസ്‌ പാര്‍ട്ടി പ്രഖ്യാപിച്ചപ്പോള്‍ സഭക്ക്‌ ആ കക്ഷിയെ പിന്തുണക്കാന്‍ ധാര്‍മിക ബാധ്യതയുണ്ടായിരുന്നു. അങ്ങനെ രൂപീകരണവര്‍ഷം തന്നെ നടന്ന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക്‌ 23 സീറ്റുകള്‍ നേടാനായി.

ഈ ജൈത്രയാത്രയ്‌ക്കിടെ 1976ല്‍ പാര്‍ട്ടി ആദ്യമായി പിളര്‍ന്നു. കെ എം ജോര്‍ജും ബാലകൃഷ്‌ണപിള്ളയും ഒരു ഭാഗത്തും കെ എം മാണി മറുഭാഗത്തുമായി. അന്ന്‌ മാണിക്കൊപ്പം ഇപ്പോഴത്തെ കഥാപാത്രം പി ജെ ജോസഫുമുണ്ടായിരുന്നു. ഈ സൗഹൃദം പക്ഷേ രണ്ട്‌ വര്‍ഷമേ നീണ്ടുനിന്നുള്ളൂ. 1979ല്‍ പി ജെ ജോസഫ്‌ പുതിയ കേരള കോണ്‍ഗ്രസുണ്ടാക്കി. ജോസഫ്‌ യുഡിഎഫിലും മാണി ഇടതുപക്ഷത്തിലും ചേരുന്നതാണ്‌ പിന്നീട്‌ കാണുന്നത്‌. ഇപ്പോള്‍ എല്‍ഡിഎഫില്‍ നിന്ന്‌ ജയിച്ച്‌ യുഡിഎഫില്‍ ചേര്‍ന്നപോലെ 1989ല്‍ ജോസഫ്‌ യുഡിഎഫിനൊപ്പം നിന്ന്‌ ജയിച്ച്‌ എല്‍ഡിഎഫിലേക്ക്‌ യാത്രതുടങ്ങി. 1989ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുവാറ്റുപുഴയില്‍ സ്വതന്ത്രനായി മത്സരിച്ചപ്പോള്‍ ഇടതുപക്ഷം അദ്ദേഹത്തെ പിന്തുണച്ചു. 1991 മുതല്‍ അദ്ദേഹം എല്‍ ഡി എഫിന്റെ ഭാഗമാവുകയും ചെയ്‌തു. പിന്നെയും പിളര്‍പ്പുകളുണ്ടായിക്കൊണ്ടിരുന്നു. മാണിയോട്‌ ഇടഞ്ഞ്‌ ടി എം ജേക്കബ്‌ പുതിയ പാര്‍ട്ടിയുണ്ടാക്കി. ജോസഫിനോട്‌ ഇടഞ്ഞ്‌ പി സി ജോര്‍ജും പുതിയ കേരള കോണ്‍ഗ്രസുണ്ടാക്കി. ബാലകൃഷ്‌ണപിള്ളക്കും മകനും സ്വന്തം പാര്‍ട്ടിയുണ്ടായി.

കാലം കഴിയുംതോറും കേരളാ കോണ്‍ഗ്രസുകളുടെ ശക്തിയും സമ്മര്‍ദശേഷിയും കുറഞ്ഞുകൊണ്ടിരുന്നു. 2006ലെ തെരഞ്ഞെടുപ്പില്‍ അഞ്ച്‌ കേരള കോണ്‍ഗ്രസുകള്‍ക്കും കൂടി ലഭിച്ചത്‌ 13 സീറ്റുകളാണ്‌. സിപിഎം ജനതാദളിനെയും ആര്‍എസ്‌പിയെയും മറ്റു ചെറുപാര്‍ട്ടികളെയും ഭക്ഷണമാക്കിക്കൊണ്ടിരിക്കുന്നു. കോണ്‍ഗ്രസിനും കേരളാ കോണ്‍ഗ്രസുകള്‍ ഒരു ഭാരമായി തോന്നിത്തുടങ്ങി. അങ്ങനെ തങ്ങളുടെ പ്രസക്തി നഷ്‌ടമായിക്കൊണ്ടിരിക്കുന്നുവെന്ന തിരിച്ചറിയലില്‍ നിന്നാണ്‌ ഐക്യകേരള കോണ്‍ഗ്രസ്‌ എന്നും മറ്റുമുള്ള ആഗ്രഹങ്ങള്‍ പ്രകടിപ്പിച്ചുതുടങ്ങിയത്‌. പി ജെ ജോസഫിന്‌ വെറേയുമുണ്ടായിരുന്നു കാരണങ്ങള്‍. കേരളത്തില്‍ വിദ്യാഭ്യാസ കച്ചവടത്തിന്റെ മുഖ്യആസൂത്രകരും പ്രയോക്താക്കളും എന്നും കത്തോലിക്കാ സഭയായിരുന്നു. എല്‍ഡിഎഫ്‌ അധികാരമേറ്റതുമുതല്‍ ഈ വിദ്യാഭ്യാസ ലോബിയുമായി നിരന്തരം ഏറ്റുമുട്ടലിലായിരുന്നു.
പുതിയ ഒരൊറ്റ എയ്‌ഡഡ്‌ അണ്‍എയ്‌ഡഡ്‌ സ്ഥാപനങ്ങളും ഈ സര്‍ക്കാര്‍ ആര്‍ക്കും കൊടുത്തില്ല.

മതവിശ്വാസങ്ങള്‍ക്കെതിരെ സിപിഎം നീക്കങ്ങള്‍ ഒളിച്ചുവെക്കാനാവാത്തവിധം പുറത്തായിക്കൊണ്ടിരുന്നു. ജോസഫിന്റെ ശക്തിയും സ്രോതസ്സും കത്തോലിക്കരാണെന്നിരിക്കെ പുതിയൊരു ജനവിധി തേടാന്‍ അവര്‍ക്ക്‌ കെല്‍പ്പില്ലാതായി. ഈ സര്‍ക്കാറിനെ എങ്ങനെയെങ്കിലും താഴെ തള്ളിയിടണമെന്ന്‌ സഭ ആഗ്രഹിക്കുക മാത്രമല്ല തുറന്നുപറയുകയും ചെയ്‌തു. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ ജോസഫിന്റെ പാര്‍ട്ടി നിര്‍ത്തിയ ഫ്രാന്‍സിസ്‌ ജോര്‍ജ്‌ സഭയുടെ സ്വന്തം ആളായിട്ടും ഒരു ടെസ്റ്റ്‌ഡോസ്‌ എന്ന നിലയില്‍ സഭ നേരിട്ടിറങ്ങി ജോര്‍ജിനെ തോല്‍പിച്ച്‌ കാണിച്ചുകൊടുക്കുകയുണ്ടായി.

ജോസഫ്‌ ഒരു കണക്കിന്‌ ചെയ്‌തത്‌ മണ്ടത്തരമാണ്‌. തെരഞ്ഞെടുപ്പ്‌ വരെ എല്‍ഡിഎഫ്‌ മന്ത്രിയായിത്തുടര്‍ന്ന്‌ ഇലക്‌ഷന്‍ പ്രഖ്യാപിച്ച ശേഷം യുഡിഎഫിലെത്തിയിരുന്നെങ്കില്‍ വീരേന്ദ്രകുമാറിന്റെ ജനതാ ദളിനെപ്പോലെ വിലയും നിലയുമുണ്ടാവുമായിരുന്നു. താനിനി മത്സരിക്കാനില്ല എന്ന ജോസഫിന്റെ നിലപാടുള്ളപ്പോള്‍ പ്രത്യേകിച്ചും. അകാലത്തിലും അസ്ഥാനത്തും ഇങ്ങനെയൊരു ലയനമുണ്ടായതുകൊണ്ടാണ്‌ കോണ്‍ഗ്രസ്‌ മസിലുപിടിച്ച്‌ നില്‍ക്കുന്നത്‌. ഐക്യകേരളാ കോണ്‍ഗ്രസിന്‌ കൂടുതല്‍ സീറ്റുനല്‍കേണ്ടിവരുമെന്ന ഭീതി മാത്രമല്ല കോണ്‍ഗ്രസിനെ അലട്ടുന്നത്‌. ഇപ്പോള്‍ തന്നെ കോണ്‍ഗ്രസില്‍ സോണിയാ-ഉമ്മന്‍ചാണ്ടി-എ കെ ആന്റണി-പി പി തങ്കച്ചന്‍മാരുടെ ക്രിസ്‌ത്യന്‍ ആധിപത്യമാണെന്ന പഴിയുണ്ട്‌. വലിയ കേരളാ കോണ്‍ഗ്രസ്‌ യുഡിഎഫില്‍ കൂടി എത്തുന്നതോടെ കോണ്‍ഗ്രസ്‌ മാത്രമല്ല യുഡിഎഫും ക്രിസ്‌ത്യന്‍ ആധിപത്യത്തിലാണെന്ന ചീത്തപ്പേരുണ്ടാവും.

അതാവട്ടെ, ഹിന്ദുക്കളില്‍ യുഡിഎഫ്‌ വിരുദ്ധ വികാരുമുണ്ടാക്കിയേക്കും. ഈയൊരു സാധ്യത മുതലെടുക്കാനാണ്‌ വി സുരേന്ദ്രന്‍പിള്ളയെന്ന അവശിഷ്‌ട കേരള കോണ്‍ഗ്രസ്‌ (ജെ) എംഎല്‍എയെ മന്ത്രിയാക്കാന്‍ എല്‍ഡിഎഫ്‌ നീക്കം നടത്തുന്നത്‌. ജോസഫ്‌ യുഡിഎഫിലേക്ക്‌ വരുന്നതിനെ എതിര്‍ക്കുന്ന ബാലകൃഷ്‌ണപ്പിള്ളയും കൂടി എല്‍ഡിഎഫിലെത്തിയാല്‍ അത്‌ എന്‍എസ്‌എസ്സിനെ കൂടുതല്‍ എല്‍ഡിഎഫിലേക്ക്‌ അടുപ്പിക്കാന്‍ സഹായകമാവും. എല്‍ഡിഎഫ്‌ കൂടുതല്‍ ഹിന്ദുക്കളിലേക്ക്‌ അടുക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായിരുന്നു മാറാട്‌ ഗൂഢാലോചന അന്വേഷിക്കാന്‍ കമ്മീഷനെ നിയമിച്ചതും ഇപ്പോള്‍ ദേവസ്വം ബില്ലില്‍ നിന്ന്‌ പിന്മാറാനുള്ള നീക്കവും.

ഇതെഴുതുമ്പോള്‍ എല്‍ഡിഎഫ്‌-കേരളാ കോണ്‍ഗ്രസ്‌ രാഷ്‌ട്രീയത്തിലെ ഏറ്റവും പരിഹാസ്യമായ വഴിത്തിരിവുണ്ടായ വാര്‍ത്ത നാം വായിക്കുകയാണ്‌. മുവാറ്റുപുഴയില്‍ ബിജെപി പിന്തുണയോടെ ജയിക്കുകയും മതവികാരം ഊതിവീര്‍പ്പിച്ചതിന്‌ മൂന്നുവര്‍ഷം തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അയോഗ്യനാക്കപ്പെടുകയും വാജ്‌പെയ്‌ മന്ത്രിസഭയില്‍ സഹമന്ത്രിയാവുകയും ചെയ്‌ത പി സി തോമസിനെയും കൂട്ടരെയും ഇടതുപക്ഷ മുന്നണിയില്‍ ചേര്‍ക്കാന്‍ തീരുമാനിച്ച വാര്‍ത്തയാണത്‌. എല്‍ഡിഎഫിന്റെ പ്രത്യയശാസ്‌ത്രാടിത്തറ എത്രമാത്രം ദുര്‍ബലമായി എന്ന്‌ കാണിക്കുന്നതാണ്‌ ഈ നീക്കം. രൂപീകരണ വര്‍ഷമായ 1993 മുതല്‍ ഐഎന്‍എല്ലിനെ വര്‍ഗീയത പറഞ്ഞു പുറത്തുനിര്‍ത്തുകയും പള്ളിയുടെയും പട്ടക്കാരുടെയും കേരള കോണ്‍ഗ്രസുകളെ കൂടെ നിര്‍ത്തുകയും ചെയ്‌തവരാണിപ്പോള്‍ ഏറ്റവും വൃത്തികെട്ട വര്‍ഗീയ രാഷ്‌ട്രീയം കളിച്ചയാളെ ഇടതുപക്ഷക്കാരനാക്കി മാമ്മോദീസ മുക്കിയിരിക്കുന്നത്‌. ഉമാഉണ്ണിയെയും രാമന്‍പിള്ളയെയും ഇടതുപക്ഷവേദികളിലേക്കാനയിച്ചവരില്‍ നിന്ന്‌ ഇതിലുമപ്പുറം നാം പ്രതീക്ഷിക്കുകയും വേണം. ക്രിസ്‌ത്യന്‍ രാഷ്‌ട്രീയ ലോബിക്ക്‌ എത്രമാത്രം പിടിപാടുണ്ടെന്നതിന്റെ മറ്റൊരുദാഹരണം കൂടിയാണ്‌ ഈ പി സി തോമസ്‌ എപ്പിസോഡ്‌.

ഐഎന്‍എലോ, പിഡിപിയോ, മറ്റേതെങ്കിലും മുസ്‌ലിം കക്ഷികളോ രാഷ്‌ട്രീയമായി പരീക്ഷിക്കപ്പെടുമ്പോള്‍ സമസ്‌തകളോ മുജാഹിദ്‌ നേതൃത്വങ്ങളോ അതിന്റെ ചരട്‌ വലിക്കാന്‍ രംഗത്തുവരാറില്ല. എന്നാല്‍ കത്താലിക്കാസഭ എന്നും രാഷ്‌ട്രീയ വേദികളുടെ പിന്നണിയില്‍ സജീവമായിരുന്നു. ഐക്യകേരള കോണ്‍ഗ്രസുകള്‍ക്ക്‌ സീറ്റ്‌ നിഷേധിക്കപ്പെട്ടാല്‍ പോലും മെത്രാന്‍മാന്‍ സോണിയാഗാന്ധി വഴി സീറ്റ്‌ ശരിയാക്കുമെന്ന്‌ കോണ്‍ഗ്രസുകാര്‍ തീര്‍ച്ചയായും ഭയക്കുന്നുണ്ട്‌. കേരളത്തിലെ കോണ്‍ഗ്രസുകാര്‍ ആഗ്രഹിക്കാത്ത കെ വി തോമസ്‌ എറണാകുളത്ത്‌ മത്സരിച്ചതും ഒടുവില്‍ മന്ത്രിയായി തിരിച്ചുവന്നതും അഭിവന്ദ്യപിതാക്കന്മാരുടെ ഇടപെടല്‍ കാരണമാണെന്ന്‌ ഇതിനകം വ്യക്തമാക്കപ്പെട്ടതാണ്‌. അത്ഭുതകരമായ കാര്യം ക്രിസ്‌ത്യന്‍ സഭാചട്ടക്കൂട്‌ രാഷ്‌ട്രീയത്തില്‍ നിന്ന്‌ മതത്തെ തീര്‍ത്തും വേറിട്ടുനിര്‍ത്തിയ നിലയിലാണ്‌ സംവിധാനിച്ചിരിക്കുന്നത്‌ എന്നതാണ്‌. എന്നാല്‍ ഈ വേറിട്ടുനിര്‍ത്തിയതിന്റെ സൗകര്യമുപയോഗിച്ച്‌ തന്നെയാണ്‌ അവര്‍ എല്ലാ രാഷ്‌ട്രീയപ്പാര്‍ട്ടിയിലും എല്ലാ മുന്നണികളിലും കയറിക്കൂടി സമുദായത്തിന്റെയും സഭയുടെയും മൂലധനശക്തികളുടെയും താല്‍പര്യം ഭാഗികമായി സംരക്ഷിക്കുന്നതും.

സ്റ്റോപ്പ്‌ പ്രസ്‌: രൂപീകരണ വേളയില്‍ സഖാവ്‌ സുര്‍ജിതിന്റെ ആവശ്യപ്രകാരം ഐഎന്‍എല്ലില്‍ നിന്ന്‌ മുസ്‌ലിം ഒഴിവാക്കിയെങ്കിലും പച്ചനിറവും ചന്ദ്രക്കലയും മാറ്റാനുള്ള ബുദ്ധി അവര്‍ക്കുണ്ടായില്ല. കേരളാ കോണ്‍ഗ്രസ്‌ എന്ന പേര്‌ തന്നെ എത്ര ഗംഭീരം. കൊടിയില്‍ പകുതി ചുവപ്പാണ്‌. കിടിലന്‍ വിപ്ലവച്ചുമപ്പ്‌. പകുതി തൂവെള്ളയും. ഈ രണ്ട്‌ നിറങ്ങള്‍ക്കിടയില്‍ എത്ര ഭംഗിയായായാണ്‌ അവര്‍ കുരിശും കൊന്തയും വരച്ചുവെച്ചിരിക്കുന്നത്‌. ഭൂതക്കണ്ണാടി വെച്ച്‌ നോക്കിയാല്‍ പോലും കാണാത്ത രീതിയില്‍. l

തെരഞ്ഞെടുപ്പ്: ജമാഅത്തിന് കാലിടറിയ കാരണങ്ങള്

തെരഞ്ഞെടുപ്പ് ജമാഅത്തിന് കാലിടറിയ കാരണങ്ങള്


ശംസുദ്ദീന്‍ പാലക്കോട്‌

ഈയിടെ നടന്ന കേരള തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിച്ച ജമാഅത്തെ ഇസ്‌ലാമി എന്ന മതരാഷ്‌ട്രപ്രസ്ഥാനത്തിന്‌ കാലിടറി. ജമാഅത്തിന്റെ ദയനീയ പതനത്തെ കേരള കൗമുദി വിശകലനം ചെയ്‌തത്‌ ഇപ്രകാരം: ``നിയമസഭാ-ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ തങ്ങള്‍ ആനയാണെന്ന നാട്യവുമായി പുകമറക്കുള്ളില്‍ നിന്നിരുന്ന ജമാഅത്ത്‌ വെറും കുഴിയാനയാണെന്ന്‌ തെളിയിച്ച തെരഞ്ഞെടുപ്പായിരുന്നു ഇത്‌. കണ്ണൂര്‍ ജില്ലയില്‍ ഒരു സ്ഥലത്ത്‌ തങ്ങള്‍ രണ്ടാം സ്ഥാനത്തെത്തി എന്ന മേനിനടിക്കാന്‍ മാത്രമേ ഇക്കുറി ഇവര്‍ക്ക്‌ കഴിഞ്ഞുള്ളൂ.
ജമാഅത്തിന്‌ സ്വാധീനമുണ്ടെന്ന്‌ പറയുന്ന കണ്ണൂര്‍-തലശ്ശേരി നഗരസഭകളിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ പലയിത്തും ഈ നവാഗതപാര്‍ട്ടിക്ക്‌ ലഭിച്ച വോട്ടുകള്‍ വിരലിലെണ്ണാവുന്നവയാണ്‌.'' (കേരള കൗമുദി, 29-10-10)

21,612 വാര്‍ഡുകളില്‍ 2000ത്തോളം വാര്‍ഡുകളിലാണ്‌ ഹുകൂമത്തെ ഇലാഹി (ദൈവരാജ്യം) സ്ഥാപിക്കുന്നതിന്റെ ഭാഗമായി ജമാഅത്ത്‌ പാര്‍ട്ടി മത്സരിക്കാനിറങ്ങിയത്‌. എന്നിട്ട്‌ ഒരു പത്ത്‌ വാര്‍ഡിലെങ്കിലും ജയിച്ചുകയറാന്‍ ഈ മതരാഷ്‌ട്രപ്രസ്ഥാനത്തിന്നായില്ല. തലശ്ശേരിയിലെ മട്ടാമ്പ്രം വാര്‍ഡില്‍ ജമാഅത്തിന്റെ സ്ഥാനാര്‍ഥിക്ക്‌ കിട്ടിയത്‌ വെറും 3 വോട്ട്‌! കണ്ണൂര്‍ ആയിക്കര വാര്‍ഡില്‍ ഇരട്ടിവോട്ട്‌ കിട്ടി; 6 വോട്ട്‌! കഴിഞ്ഞ 6 പതിറ്റാണ്ടായി രാഷ്‌ട്രീയത്തില്‍ നേരിട്ടിടപെടാതെ -മിക്കവാറും വോട്ടുപോലും ചെയ്യാതെ- രാജ്യത്തിന്‌ തേന്മാവും രാജ്യനിവാസികള്‍ക്ക്‌ തണല്‍മരവുമായി നിലകൊണ്ടുവെന്ന്‌ സ്വയം അവകാശപ്പെടുന്ന(!) ജമാഅത്തിന്‌ എന്തുകൊണ്ടാണ്‌ ഇത്രയും വലിയ തിരിച്ചടിയും അപമാനവും ഏറ്റുവാങ്ങേണ്ടിവന്നത്‌? അതിനുത്തരം വിശകലനം ചെയ്യുന്നതിന്‌ മുമ്പായി തെരഞ്ഞെടുപ്പിന്‌ തൊട്ടുമുമ്പ്‌ പുറത്തിറങ്ങിയ പാര്‍ട്ടി മുഖപത്രത്തില്‍ ജമാഅത്തിന്റെ വലുപ്പവും മഹത്വവും ഒരു ജമാഅത്തുനേതാവ്‌ സ്വയം പാടിപ്പറയുന്ന ഈ വരികള്‍ വായിക്കുക:

``ബഷീര്‍ കഥയിലെ `തേന്മാവി'ന്റെ കഥ നന്നായി ചേരുന്ന പ്രസ്ഥാനമാണ്‌ ജമാഅത്തെ ഇസ്‌ലാമി. ഇന്ത്യന്‍ മണ്ണിലെ തണല്‍മരം, നാടിന്റെ വിളക്കുമാടം, മനുഷ്യസ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും സമാധാനത്തിന്റെയും നിലക്കാത്ത നിര്‍ഝരി ആലംബഹീനരുടെയും ആശയറ്റവരുടെയും അഭയകേന്ദ്രം, ചൂഷിതരുടെയും പീഡിതരുടെയും വിമോചനത്തിന്റെ പ്രതീക്ഷ - ഇതെല്ലാമാണ്‌ ഇന്ന്‌ ജമാഅത്തെ ഇസ്‌ലാമി. അനാഥന്‌ രക്ഷിതാവായി, അഗതിക്ക്‌ അത്താണിയായി, വിശക്കുന്നവന്‌ ഭക്ഷണമായി, ദാഹിക്കുന്നവന്‌ കുടിനീരായി, തലചായ്‌ക്കാന്‍ ഇടമില്ലാത്തവന്‌ കിടപ്പാടമായി, കടംകയറി മുടിഞ്ഞവന്‌ ആശ്വാസമായി, പണമില്ലാതെ പഠനം മുടങ്ങിയവര്‍ക്ക്‌ താങ്ങായി, ലഹരിക്കടിപ്പെട്ട്‌ തിരിച്ചറിവ്‌ നഷ്‌ടപ്പെട്ടവര്‍ക്ക്‌ പുതുവെളിച്ചമായി, ഇരകള്‍ക്ക്‌ രക്ഷകനായി.... നമ്മുടെ ഗ്രാമാന്തരങ്ങളിലും പട്ടണപ്രാന്തങ്ങളിലും നഗരമധ്യത്തിലും ജമാഅത്തെ ഇസ്‌ലാമിയുണ്ട്‌. കഴിഞ്ഞ അറുപത്‌ വര്‍ഷമായി ജനങ്ങളോടൊപ്പം സമൂഹത്തിന്റെ ഹൃദയമിടിപ്പുകള്‍ തൊട്ടറിഞ്ഞ്‌ രാജ്യത്തിന്റെ നല്ല നാളേക്കു വേണ്ടി ജമാഅത്തെ ഇസ്‌ലാമി കര്‍മനിരതമാണ്‌'' (പ്രബോധനം -2010 ഒക്‌ടോബര്‍ 23, പേജ്‌ 15)

ഈ വിധം തേന്മാവും തണല്‍മരവും വിളക്കുമാടവും അത്താണിയും രക്ഷിതാവും രക്ഷകനുമൊക്കെയായ നാടിന്റെ സര്‍വതോന്മുഖമായ പുരോഗതിക്ക്‌ വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമായ ജമാഅത്തെ ഇസ്‌ലാമിയെ ഗ്രാമാന്തരങ്ങളിലും പട്ടണ പ്രാന്തങ്ങളിലും നഗരമധ്യത്തിലും മൂന്നു വോട്ടും ആറു വോട്ടും മാത്രം നല്‍കി ജനങ്ങള്‍ ആട്ടിയോടിച്ചതെന്തുകൊണ്ട്‌? ജമാഅത്തുകാര്‍ തന്നെയാണ്‌ ചോദ്യത്തിന്‌ ഉത്തരം കണ്ടെത്തേണ്ടത്‌. ഉത്തരം കണ്ടെത്താനുള്ള ചില `ക്ലൂ' മാത്രമാണ്‌ ഈ കുറിപ്പില്‍ സൂചിപ്പിക്കുന്നത്‌.

ഒന്ന്‌, ജമാഅത്തിന്‌ ഒരു എം പിയോ, എം എല്‍ എയോ എന്നു വേണ്ട ഒരു പഞ്ചായത്ത്‌ മെമ്പര്‍ പോലുമോ ഇല്ലാതെ പോയത്‌ അത്‌ ഇഖാമതുദ്ദീന്‍ എന്ന ഹുകൂമത്തെ ഇലാഹി സ്ഥാപിക്കാന്‍ വേണ്ടി നിലകൊള്ളുന്ന ഒരു പ്രസ്ഥാനമായതുകൊണ്ടാണ്‌ എന്ന്‌ അഭിമാനമായി പറഞ്ഞിരുന്നവരും എഴുതിയവരുമാണ്‌ ജമാഅത്തുകാര്‍ (ഇക്കാര്യം പരാമര്‍ശിക്കുന്ന പുസ്‌തകം ഇപ്പോഴും അവര്‍ പ്രചരിപ്പിക്കുകയും വില്‌പന നടത്തുകയും ചെയ്യുന്നുണ്ട്‌.) ഞങ്ങള്‍ നിങ്ങള്‍ക്ക്‌ വോട്ട്‌ തന്ന്‌ ജയിപ്പിച്ചാല്‍ ദൈവരാജ്യം (ഹുകൂമത്തെ ഇലാഹി) സ്ഥാപിക്കുമോ എന്ന വോട്ടര്‍മാരുടെ ചോദ്യത്തിന്‌ ഒറ്റ ജമാഅത്തുകാരനും അവരുടെ സ്ഥാനാര്‍ഥിയും കൃത്യമായ മറുപടി പറഞ്ഞിട്ടില്ല.

രണ്ട്‌, ഇസ്‌ലാമിക ഭരണമുണ്ടാക്കാനുള്ള സാധ്യത കണ്ടെങ്കില്‍ മാത്രമേ ജമാഅത്ത്‌ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുകയുള്ളൂ എന്ന്‌ 1952ല്‍ ജമാഅത്ത്‌ മുഖപത്രം ഉറപ്പിച്ചു പ്രഖ്യാപിച്ചിരുന്നു. അപ്പറഞ്ഞത്‌ തന്നെയാണ്‌ തങ്ങളുടെ ആദര്‍ശമെന്ന്‌ 2009ല്‍ വരെ അവര്‍ പ്രബോധനത്തില്‍ സൂചിപ്പിക്കുകയും ചെയ്‌തിരുന്നു. ഞങ്ങള്‍ നിങ്ങളെ വോട്ടുനല്‍കി ജയിപ്പിച്ചാല്‍ ജയിക്കുന്ന വാര്‍ഡിലും പഞ്ചായത്തിലും ഇസ്‌ലാമിക ഭരണമുണ്ടാക്കിത്തരുമോ എന്ന വോട്ടര്‍മാരുടെ ചോദ്യത്തിന്‌ ഒറ്റ ജമാഅത്ത്‌ സ്ഥാനാര്‍ഥിക്കും മറുപടിയുണ്ടായിരുന്നില്ല.

മൂന്ന്‌, നിലവിലുള്ള ഭരണവ്യവസ്ഥിതി നടത്തിക്കൊണ്ടുപോകാന്‍ നിര്‍ബന്ധിച്ചേല്‍പിച്ചാല്‍ പോലും ജമാഅത്തതിന്‌ തയ്യാറല്ല എന്ന്‌ ജമാഅത്തുകാര്‍ പ്രചരിപ്പിക്കുന്ന തെറ്റിദ്ധരിക്കപ്പെട്ട ജമാഅത്തെ ഇസ്‌ലാമി എന്ന പുസ്‌തകത്തില്‍ ഇപ്പോഴും തിരുത്താതെ കിടക്കുന്നു. നിങ്ങളെ ഞങ്ങള്‍ വോട്ടു തന്ന്‌ ജയിപ്പിച്ചാല്‍ പഞ്ചായത്തില്‍ ഏത്‌ വ്യവസ്ഥയാണ്‌ നിങ്ങള്‍ നടപ്പാക്കുക എന്ന വോട്ടര്‍മാരുടെ ചോദ്യത്തിന്‌ ജമാഅത്ത്‌ സ്ഥാനാര്‍ഥികള്‍ക്ക്‌ കൃത്യമായ ഉത്തരമുണ്ടായിരുന്നില്ല.

നാല്‌, ദൈവികമല്ലാത്ത ഏതെങ്കിലും ഭരണവ്യവസ്ഥയില്‍ ഒരു ജമാഅത്തുകാരന്‍ കുഞ്ചികസ്ഥാനം വഹിക്കുന്നവനോ അതിന്റെ നിയമനിര്‍മാണ സഭയില്‍ അംഗമാകാനോ അതിന്റെ കോടതി വ്യവസ്ഥയിന്‍കീഴില്‍ ന്യായാധിപസ്ഥാനത്ത്‌ നിയമിക്കപ്പെടാനോ പാടില്ല എന്ന്‌ ജമാഅത്ത്‌ ഭരണഘടനയില്‍ വ്യക്തമായുണ്ട്‌. മേല്‍പറഞ്ഞ സ്ഥാനങ്ങളില്‍ ജമാഅത്തുകാരല്ലാത്ത മുസ്‌ലിംകള്‍ എത്തിപ്പെട്ടാല്‍ അവരുടെ വിധിയെന്ത്‌? അവര്‍ കുറ്റക്കാരാണോ എന്ന വോട്ടര്‍മാരുടെ ചോദ്യത്തിന്‌ വോട്ട്‌ ചോദിച്ചുവന്ന ജമാഅത്തുകാര്‍ക്ക്‌ മറുപടിയുണ്ടായിരുന്നില്ല.

അഞ്ച്‌, അല്ലാഹുവിന്റെ പരമാധികാരം നിരാകരിക്കുന്ന ഭരണകൂടങ്ങള്‍ സ്ഥാപിക്കാനും നിലനിര്‍ത്താനും ഉദ്ദേശിച്ച്‌ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതും സ്ഥാനാര്‍ഥിയാവുന്നതും അനനുവദനീയവും തൗഹീദിന്റെ താല്‍പര്യങ്ങള്‍ക്ക്‌ വിരുദ്ധവുമാണെന്ന്‌ ജമാഅത്തെ ഇസ്‌ലാമി വിശ്വസിക്കുന്നു എന്ന്‌ ജമാഅത്തിന്റെ അസിസ്റ്റന്റ്‌ അമീര്‍ ശൈഖ്‌ മുഹമ്മദ്‌ കാരക്കുന്ന്‌ തെറ്റുദ്ധരിക്കപ്പെട്ട ജമാഅത്തെ ഇസ്‌ലാമി എന്ന പുസ്‌തകത്തില്‍ എഴുതിയിട്ടുണ്ട്‌. വോട്ടുചോദിച്ചു വന്ന ജമാഅത്തുകാരോട്‌ വോട്ടര്‍മാര്‍ ചോദിച്ചു: ഇന്ത്യാഗവണ്‍മെന്റ്‌ അല്ലാഹുവിന്റെ പരമാധികാരം നിരാകരിക്കുന്ന ഭരണകൂടമാണോ? പ്രസക്തമായ ഈ ചോദ്യത്തിന്‌ ഒരൊറ്റ ജമാഅത്തുകാരനും കൃത്യതയുള്ള മറുപടി പറയാന്‍ നിന്നില്ല.

ആറ്‌, ജമാഅത്തെ ഇസ്‌ലാമി ആഗ്രഹിക്കുന്നത്‌ നിലവിലുള്ള വ്യവസ്ഥകള്‍ക്ക്‌ പകരം ഇസ്‌ലാമിന്റെ സംസ്ഥാനപമാണ്‌ എന്ന്‌ രഖപ്പെടുത്തിയ പുസ്‌തകം ജമാഅത്തുകാര്‍ ഇപ്പോഴും പ്രചരിപ്പിക്കുന്നുണ്ട്‌. ജമാഅത്തുകാര്‍ക്ക്‌ തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന മതരാഷ്‌ട്രവാദ സങ്കല്‍പത്തോട്‌ ആത്മാര്‍ഥതയും സത്യസന്ധതയുമുണ്ടെങ്കില്‍ `മാറ്റത്തിന്‌ ഒരു വോട്ട്‌' എന്ന്‌ പറയുന്നതിനു പകരം `ഇസ്‌ലാമിക വ്യവസ്ഥ നടപ്പാക്കാന്‍ ഒരു വോട്ട്‌' എന്ന്‌ പറഞ്ഞല്ലേ വോട്ടര്‍മാരെ സമീപിക്കേണ്ടത്‌ എന്ന്‌ ബുദ്ധിയും വിവേകവുമുള്ള വോട്ടര്‍മാര്‍ ചിന്തിക്കുകയും ചോദിക്കുകയും ചെയ്‌തു.

ഏഴ്‌, ഭരണശക്തി കൈവശമുണ്ടെങ്കില്‍ എല്ലാം നിഷ്‌പ്രയാസം സാധിക്കുമെന്നും അതിനാല്‍ ഭരണശക്തി പിടിച്ചെടുക്കണമെന്നും ജമാഅത്തിന്റെ ആചാര്യനായ മൗദൂദി പറഞ്ഞിട്ടുണ്ട്‌. (ഖുതുബാതിലെ ജിഹാദ്‌ കാണുക). മൗദൂദി പറഞ്ഞ ഭരണം ഇസ്‌ലാമിക ഭരണമാണോ ജനാധിപത്യ ഭരണമാണോ എന്നും നിങ്ങളിപ്പോള്‍ വോട്ട്‌ ചോദിക്കുന്നത്‌ ഏത്‌ ഭരണം കൈവശപ്പെടുത്താനാണെന്നുമുള്ള വോട്ടര്‍മാരുടെ സംശയത്തിനും ചോദ്യത്തിനും വ്യക്തമായ നിവാരണം വരുത്താന്‍ വോട്ടുചോദിച്ചു വന്ന ജമാഅത്ത്‌ സ്ഥാനാര്‍ഥിക്കും പ്രവര്‍ത്തകര്‍ക്കും സാധിച്ചില്ല.

എട്ട്‌, 1960 ഫെബ്രുവരി ഒന്നിന്‌ കേരള അസംബ്ലിയിലേക്ക്‌ നടന്ന ഇടക്കാല തെരഞ്ഞെടുപ്പ്‌ ബഹിഷ്‌കരിക്കാന്‍ ജമാഅത്ത്‌ ആഹ്വാനം ചെയ്‌ത വരികള്‍ ഇപ്രകാരം: ``ജമാഅത്തംഗങ്ങളോ അതിന്റെ നേതൃത്വം അംഗീകരിച്ചിട്ടുള്ള മറ്റു ബന്ധുക്കളോ പതിവുപോലെ ഈ തെരഞ്ഞെടുപ്പിലും തികച്ചും ഒഴിഞ്ഞുനില്‍ക്കേണ്ടതാണ്‌. ഇന്ന്‌ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യാതൊരു സ്ഥാനാര്‍ഥിക്കും അനുകൂലമായി വോട്ട്‌ രേഖപ്പെടുത്തുകയോ പ്രചാരവേല നടത്തുകയോ മറ്റേതെങ്കിലും രൂപത്തില്‍ പങ്കുവഹിക്കുകയോ ചെയ്യരുതാത്തതാണ്‌. അഖിലേന്ത്യാ ജമാഅത്തെ ഇസ്‌ലാമിയുടെ ഉറച്ച തീരുമാനമാണിത്‌.'' (പ്രബോധനം -1960 ജനുവരി 15)

അന്ന്‌ വോട്ട്‌ചെയ്യാതിരുന്നതെന്തുകൊണ്ട്‌? ഇന്ന്‌ വോട്ട്‌ ചോദിച്ച്‌ വീട്ടില്‍ വന്നതിന്റെ ന്യായമെന്ത്‌? എന്ന വോട്ടര്‍മാരുടെ ചോദ്യത്തെ ജമാഅത്ത്‌ സ്ഥാനാര്‍ഥികളും ജമാഅത്ത്‌ പ്രവര്‍ത്തകരും അവഗണിച്ചു.

ഒമ്പത്‌, ``സ്ഥാനാര്‍ഥികളുടെ പാര്‍ട്ടികള്‍ തമ്മിലും പ്രസ്ഥാനങ്ങള്‍ തമ്മിലും സിദ്ധാന്തങ്ങള്‍ തമ്മിലും ഏറെക്കുറെ വ്യത്യാസമുണ്ടായിരിക്കാം. എങ്കിലും അനിസ്‌ലാമികങ്ങളാണെന്ന തത്വത്തില്‍ അവയെല്ലാം സമമാണ്‌.'' (പ്രബോധനം -1960 ജനുവരി 15) 1960കളില്‍ അനിസ്‌ലാമികങ്ങളായ രാഷ്‌ട്രീയപ്പാര്‍ട്ടികള്‍ എന്ന്‌ മുതലാണ്‌ ഇസ്‌ലാമികങ്ങളായത്‌ എന്നും എന്തുകൊണ്ടാണ്‌ അവയുടെ അനിസ്‌ലാമികത നീങ്ങിപ്പോയതെന്നും ജമാഅത്ത്‌ വിശദീകരിക്കാതെ ഒഴിഞ്ഞുമാറുന്നു.

പത്ത്‌, വോട്ടര്‍മാര്‍ കാപട്യം തിരിച്ചറിയാനും ഇരട്ടമുഖമുള്ളവരെ ഇരുത്തേണ്ടിടത്ത്‌ ഇരുത്താനും പക്വത നേടിയവരും രാഷ്‌ട്രീയ അവബോധമുള്ളവരും ജമാഅത്തിന്റെ വാക്കിലും പ്രവൃത്തിയിലുമുള്ള വൈരുധ്യം തിരിച്ചറിയാന്‍ കഴിയുന്നവരുമാണെന്ന കാര്യം ജമാഅത്തിന്‌ മനസ്സിലാക്കാനായില്ല. പരിസ്ഥിതി പ്രശ്‌ങ്ങളില്‍ ജനകീയ പോരാട്ടങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിച്ചുവെന്ന്‌ അവകാശപ്പെടുന്ന തങ്ങളുടെ യുവജനസംഘടന വിതച്ചത്‌ വോട്ടാക്കി കൊയ്യാമെന്ന പ്രതീക്ഷയാണ്‌ പൊളിഞ്ഞത്‌ എന്ന ഒരു പ്രമുഖ പത്രത്തിന്റെ നിരീക്ഷണവും ഇതിനോട്‌ ചേര്‍ത്ത്‌ വായിക്കുക.

ഇങ്ങനെ ജമാഅത്ത്‌ മതരാഷ്‌ട്ര പ്രസ്ഥാനത്തിന്‌ തുടക്കത്തിലേ തിരിച്ചടി നേരിട്ടതിനും അവരുടെ ബള്‍ബ്‌ എവിടെയും കത്താതെ പോയതിനും അവരുടെ അമീറിന്റെ നാട്ടില്‍ പോലും കനത്ത പരാജയം ഏറ്റുവാങ്ങേണ്ടിവന്നതിനും പിന്നില്‍ മുകളില്‍ സൂചിപ്പിച്ചതു പോലുള്ള പ്രസക്തമായ കാരണങ്ങളാണുള്ളത്‌. ഈ കാരണങ്ങള്‍ വിശകലനം ചെയ്‌ത്‌ പരിഹരിച്ച്‌ ജമാഅത്ത്‌ പാര്‍ട്ട്‌ സുതാര്യവും അവസരവാദരഹിതവും ആദര്‍ശാത്മകവും ജനാധിപത്യപരവുമായ ഒരു മാര്‍ഗം സ്വീകരിക്കുമെന്ന്‌ നമുക്ക്‌ പ്രതീക്ഷിക്കാം.

http://www.shababweekly.net