തെരഞ്ഞെടുപ്പ്: ജമാഅത്തിന് കാലിടറിയ കാരണങ്ങള്

തെരഞ്ഞെടുപ്പ് ജമാഅത്തിന് കാലിടറിയ കാരണങ്ങള്


ശംസുദ്ദീന്‍ പാലക്കോട്‌

ഈയിടെ നടന്ന കേരള തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിച്ച ജമാഅത്തെ ഇസ്‌ലാമി എന്ന മതരാഷ്‌ട്രപ്രസ്ഥാനത്തിന്‌ കാലിടറി. ജമാഅത്തിന്റെ ദയനീയ പതനത്തെ കേരള കൗമുദി വിശകലനം ചെയ്‌തത്‌ ഇപ്രകാരം: ``നിയമസഭാ-ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ തങ്ങള്‍ ആനയാണെന്ന നാട്യവുമായി പുകമറക്കുള്ളില്‍ നിന്നിരുന്ന ജമാഅത്ത്‌ വെറും കുഴിയാനയാണെന്ന്‌ തെളിയിച്ച തെരഞ്ഞെടുപ്പായിരുന്നു ഇത്‌. കണ്ണൂര്‍ ജില്ലയില്‍ ഒരു സ്ഥലത്ത്‌ തങ്ങള്‍ രണ്ടാം സ്ഥാനത്തെത്തി എന്ന മേനിനടിക്കാന്‍ മാത്രമേ ഇക്കുറി ഇവര്‍ക്ക്‌ കഴിഞ്ഞുള്ളൂ.
ജമാഅത്തിന്‌ സ്വാധീനമുണ്ടെന്ന്‌ പറയുന്ന കണ്ണൂര്‍-തലശ്ശേരി നഗരസഭകളിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ പലയിത്തും ഈ നവാഗതപാര്‍ട്ടിക്ക്‌ ലഭിച്ച വോട്ടുകള്‍ വിരലിലെണ്ണാവുന്നവയാണ്‌.'' (കേരള കൗമുദി, 29-10-10)

21,612 വാര്‍ഡുകളില്‍ 2000ത്തോളം വാര്‍ഡുകളിലാണ്‌ ഹുകൂമത്തെ ഇലാഹി (ദൈവരാജ്യം) സ്ഥാപിക്കുന്നതിന്റെ ഭാഗമായി ജമാഅത്ത്‌ പാര്‍ട്ടി മത്സരിക്കാനിറങ്ങിയത്‌. എന്നിട്ട്‌ ഒരു പത്ത്‌ വാര്‍ഡിലെങ്കിലും ജയിച്ചുകയറാന്‍ ഈ മതരാഷ്‌ട്രപ്രസ്ഥാനത്തിന്നായില്ല. തലശ്ശേരിയിലെ മട്ടാമ്പ്രം വാര്‍ഡില്‍ ജമാഅത്തിന്റെ സ്ഥാനാര്‍ഥിക്ക്‌ കിട്ടിയത്‌ വെറും 3 വോട്ട്‌! കണ്ണൂര്‍ ആയിക്കര വാര്‍ഡില്‍ ഇരട്ടിവോട്ട്‌ കിട്ടി; 6 വോട്ട്‌! കഴിഞ്ഞ 6 പതിറ്റാണ്ടായി രാഷ്‌ട്രീയത്തില്‍ നേരിട്ടിടപെടാതെ -മിക്കവാറും വോട്ടുപോലും ചെയ്യാതെ- രാജ്യത്തിന്‌ തേന്മാവും രാജ്യനിവാസികള്‍ക്ക്‌ തണല്‍മരവുമായി നിലകൊണ്ടുവെന്ന്‌ സ്വയം അവകാശപ്പെടുന്ന(!) ജമാഅത്തിന്‌ എന്തുകൊണ്ടാണ്‌ ഇത്രയും വലിയ തിരിച്ചടിയും അപമാനവും ഏറ്റുവാങ്ങേണ്ടിവന്നത്‌? അതിനുത്തരം വിശകലനം ചെയ്യുന്നതിന്‌ മുമ്പായി തെരഞ്ഞെടുപ്പിന്‌ തൊട്ടുമുമ്പ്‌ പുറത്തിറങ്ങിയ പാര്‍ട്ടി മുഖപത്രത്തില്‍ ജമാഅത്തിന്റെ വലുപ്പവും മഹത്വവും ഒരു ജമാഅത്തുനേതാവ്‌ സ്വയം പാടിപ്പറയുന്ന ഈ വരികള്‍ വായിക്കുക:

``ബഷീര്‍ കഥയിലെ `തേന്മാവി'ന്റെ കഥ നന്നായി ചേരുന്ന പ്രസ്ഥാനമാണ്‌ ജമാഅത്തെ ഇസ്‌ലാമി. ഇന്ത്യന്‍ മണ്ണിലെ തണല്‍മരം, നാടിന്റെ വിളക്കുമാടം, മനുഷ്യസ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും സമാധാനത്തിന്റെയും നിലക്കാത്ത നിര്‍ഝരി ആലംബഹീനരുടെയും ആശയറ്റവരുടെയും അഭയകേന്ദ്രം, ചൂഷിതരുടെയും പീഡിതരുടെയും വിമോചനത്തിന്റെ പ്രതീക്ഷ - ഇതെല്ലാമാണ്‌ ഇന്ന്‌ ജമാഅത്തെ ഇസ്‌ലാമി. അനാഥന്‌ രക്ഷിതാവായി, അഗതിക്ക്‌ അത്താണിയായി, വിശക്കുന്നവന്‌ ഭക്ഷണമായി, ദാഹിക്കുന്നവന്‌ കുടിനീരായി, തലചായ്‌ക്കാന്‍ ഇടമില്ലാത്തവന്‌ കിടപ്പാടമായി, കടംകയറി മുടിഞ്ഞവന്‌ ആശ്വാസമായി, പണമില്ലാതെ പഠനം മുടങ്ങിയവര്‍ക്ക്‌ താങ്ങായി, ലഹരിക്കടിപ്പെട്ട്‌ തിരിച്ചറിവ്‌ നഷ്‌ടപ്പെട്ടവര്‍ക്ക്‌ പുതുവെളിച്ചമായി, ഇരകള്‍ക്ക്‌ രക്ഷകനായി.... നമ്മുടെ ഗ്രാമാന്തരങ്ങളിലും പട്ടണപ്രാന്തങ്ങളിലും നഗരമധ്യത്തിലും ജമാഅത്തെ ഇസ്‌ലാമിയുണ്ട്‌. കഴിഞ്ഞ അറുപത്‌ വര്‍ഷമായി ജനങ്ങളോടൊപ്പം സമൂഹത്തിന്റെ ഹൃദയമിടിപ്പുകള്‍ തൊട്ടറിഞ്ഞ്‌ രാജ്യത്തിന്റെ നല്ല നാളേക്കു വേണ്ടി ജമാഅത്തെ ഇസ്‌ലാമി കര്‍മനിരതമാണ്‌'' (പ്രബോധനം -2010 ഒക്‌ടോബര്‍ 23, പേജ്‌ 15)

ഈ വിധം തേന്മാവും തണല്‍മരവും വിളക്കുമാടവും അത്താണിയും രക്ഷിതാവും രക്ഷകനുമൊക്കെയായ നാടിന്റെ സര്‍വതോന്മുഖമായ പുരോഗതിക്ക്‌ വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമായ ജമാഅത്തെ ഇസ്‌ലാമിയെ ഗ്രാമാന്തരങ്ങളിലും പട്ടണ പ്രാന്തങ്ങളിലും നഗരമധ്യത്തിലും മൂന്നു വോട്ടും ആറു വോട്ടും മാത്രം നല്‍കി ജനങ്ങള്‍ ആട്ടിയോടിച്ചതെന്തുകൊണ്ട്‌? ജമാഅത്തുകാര്‍ തന്നെയാണ്‌ ചോദ്യത്തിന്‌ ഉത്തരം കണ്ടെത്തേണ്ടത്‌. ഉത്തരം കണ്ടെത്താനുള്ള ചില `ക്ലൂ' മാത്രമാണ്‌ ഈ കുറിപ്പില്‍ സൂചിപ്പിക്കുന്നത്‌.

ഒന്ന്‌, ജമാഅത്തിന്‌ ഒരു എം പിയോ, എം എല്‍ എയോ എന്നു വേണ്ട ഒരു പഞ്ചായത്ത്‌ മെമ്പര്‍ പോലുമോ ഇല്ലാതെ പോയത്‌ അത്‌ ഇഖാമതുദ്ദീന്‍ എന്ന ഹുകൂമത്തെ ഇലാഹി സ്ഥാപിക്കാന്‍ വേണ്ടി നിലകൊള്ളുന്ന ഒരു പ്രസ്ഥാനമായതുകൊണ്ടാണ്‌ എന്ന്‌ അഭിമാനമായി പറഞ്ഞിരുന്നവരും എഴുതിയവരുമാണ്‌ ജമാഅത്തുകാര്‍ (ഇക്കാര്യം പരാമര്‍ശിക്കുന്ന പുസ്‌തകം ഇപ്പോഴും അവര്‍ പ്രചരിപ്പിക്കുകയും വില്‌പന നടത്തുകയും ചെയ്യുന്നുണ്ട്‌.) ഞങ്ങള്‍ നിങ്ങള്‍ക്ക്‌ വോട്ട്‌ തന്ന്‌ ജയിപ്പിച്ചാല്‍ ദൈവരാജ്യം (ഹുകൂമത്തെ ഇലാഹി) സ്ഥാപിക്കുമോ എന്ന വോട്ടര്‍മാരുടെ ചോദ്യത്തിന്‌ ഒറ്റ ജമാഅത്തുകാരനും അവരുടെ സ്ഥാനാര്‍ഥിയും കൃത്യമായ മറുപടി പറഞ്ഞിട്ടില്ല.

രണ്ട്‌, ഇസ്‌ലാമിക ഭരണമുണ്ടാക്കാനുള്ള സാധ്യത കണ്ടെങ്കില്‍ മാത്രമേ ജമാഅത്ത്‌ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുകയുള്ളൂ എന്ന്‌ 1952ല്‍ ജമാഅത്ത്‌ മുഖപത്രം ഉറപ്പിച്ചു പ്രഖ്യാപിച്ചിരുന്നു. അപ്പറഞ്ഞത്‌ തന്നെയാണ്‌ തങ്ങളുടെ ആദര്‍ശമെന്ന്‌ 2009ല്‍ വരെ അവര്‍ പ്രബോധനത്തില്‍ സൂചിപ്പിക്കുകയും ചെയ്‌തിരുന്നു. ഞങ്ങള്‍ നിങ്ങളെ വോട്ടുനല്‍കി ജയിപ്പിച്ചാല്‍ ജയിക്കുന്ന വാര്‍ഡിലും പഞ്ചായത്തിലും ഇസ്‌ലാമിക ഭരണമുണ്ടാക്കിത്തരുമോ എന്ന വോട്ടര്‍മാരുടെ ചോദ്യത്തിന്‌ ഒറ്റ ജമാഅത്ത്‌ സ്ഥാനാര്‍ഥിക്കും മറുപടിയുണ്ടായിരുന്നില്ല.

മൂന്ന്‌, നിലവിലുള്ള ഭരണവ്യവസ്ഥിതി നടത്തിക്കൊണ്ടുപോകാന്‍ നിര്‍ബന്ധിച്ചേല്‍പിച്ചാല്‍ പോലും ജമാഅത്തതിന്‌ തയ്യാറല്ല എന്ന്‌ ജമാഅത്തുകാര്‍ പ്രചരിപ്പിക്കുന്ന തെറ്റിദ്ധരിക്കപ്പെട്ട ജമാഅത്തെ ഇസ്‌ലാമി എന്ന പുസ്‌തകത്തില്‍ ഇപ്പോഴും തിരുത്താതെ കിടക്കുന്നു. നിങ്ങളെ ഞങ്ങള്‍ വോട്ടു തന്ന്‌ ജയിപ്പിച്ചാല്‍ പഞ്ചായത്തില്‍ ഏത്‌ വ്യവസ്ഥയാണ്‌ നിങ്ങള്‍ നടപ്പാക്കുക എന്ന വോട്ടര്‍മാരുടെ ചോദ്യത്തിന്‌ ജമാഅത്ത്‌ സ്ഥാനാര്‍ഥികള്‍ക്ക്‌ കൃത്യമായ ഉത്തരമുണ്ടായിരുന്നില്ല.

നാല്‌, ദൈവികമല്ലാത്ത ഏതെങ്കിലും ഭരണവ്യവസ്ഥയില്‍ ഒരു ജമാഅത്തുകാരന്‍ കുഞ്ചികസ്ഥാനം വഹിക്കുന്നവനോ അതിന്റെ നിയമനിര്‍മാണ സഭയില്‍ അംഗമാകാനോ അതിന്റെ കോടതി വ്യവസ്ഥയിന്‍കീഴില്‍ ന്യായാധിപസ്ഥാനത്ത്‌ നിയമിക്കപ്പെടാനോ പാടില്ല എന്ന്‌ ജമാഅത്ത്‌ ഭരണഘടനയില്‍ വ്യക്തമായുണ്ട്‌. മേല്‍പറഞ്ഞ സ്ഥാനങ്ങളില്‍ ജമാഅത്തുകാരല്ലാത്ത മുസ്‌ലിംകള്‍ എത്തിപ്പെട്ടാല്‍ അവരുടെ വിധിയെന്ത്‌? അവര്‍ കുറ്റക്കാരാണോ എന്ന വോട്ടര്‍മാരുടെ ചോദ്യത്തിന്‌ വോട്ട്‌ ചോദിച്ചുവന്ന ജമാഅത്തുകാര്‍ക്ക്‌ മറുപടിയുണ്ടായിരുന്നില്ല.

അഞ്ച്‌, അല്ലാഹുവിന്റെ പരമാധികാരം നിരാകരിക്കുന്ന ഭരണകൂടങ്ങള്‍ സ്ഥാപിക്കാനും നിലനിര്‍ത്താനും ഉദ്ദേശിച്ച്‌ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതും സ്ഥാനാര്‍ഥിയാവുന്നതും അനനുവദനീയവും തൗഹീദിന്റെ താല്‍പര്യങ്ങള്‍ക്ക്‌ വിരുദ്ധവുമാണെന്ന്‌ ജമാഅത്തെ ഇസ്‌ലാമി വിശ്വസിക്കുന്നു എന്ന്‌ ജമാഅത്തിന്റെ അസിസ്റ്റന്റ്‌ അമീര്‍ ശൈഖ്‌ മുഹമ്മദ്‌ കാരക്കുന്ന്‌ തെറ്റുദ്ധരിക്കപ്പെട്ട ജമാഅത്തെ ഇസ്‌ലാമി എന്ന പുസ്‌തകത്തില്‍ എഴുതിയിട്ടുണ്ട്‌. വോട്ടുചോദിച്ചു വന്ന ജമാഅത്തുകാരോട്‌ വോട്ടര്‍മാര്‍ ചോദിച്ചു: ഇന്ത്യാഗവണ്‍മെന്റ്‌ അല്ലാഹുവിന്റെ പരമാധികാരം നിരാകരിക്കുന്ന ഭരണകൂടമാണോ? പ്രസക്തമായ ഈ ചോദ്യത്തിന്‌ ഒരൊറ്റ ജമാഅത്തുകാരനും കൃത്യതയുള്ള മറുപടി പറയാന്‍ നിന്നില്ല.

ആറ്‌, ജമാഅത്തെ ഇസ്‌ലാമി ആഗ്രഹിക്കുന്നത്‌ നിലവിലുള്ള വ്യവസ്ഥകള്‍ക്ക്‌ പകരം ഇസ്‌ലാമിന്റെ സംസ്ഥാനപമാണ്‌ എന്ന്‌ രഖപ്പെടുത്തിയ പുസ്‌തകം ജമാഅത്തുകാര്‍ ഇപ്പോഴും പ്രചരിപ്പിക്കുന്നുണ്ട്‌. ജമാഅത്തുകാര്‍ക്ക്‌ തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന മതരാഷ്‌ട്രവാദ സങ്കല്‍പത്തോട്‌ ആത്മാര്‍ഥതയും സത്യസന്ധതയുമുണ്ടെങ്കില്‍ `മാറ്റത്തിന്‌ ഒരു വോട്ട്‌' എന്ന്‌ പറയുന്നതിനു പകരം `ഇസ്‌ലാമിക വ്യവസ്ഥ നടപ്പാക്കാന്‍ ഒരു വോട്ട്‌' എന്ന്‌ പറഞ്ഞല്ലേ വോട്ടര്‍മാരെ സമീപിക്കേണ്ടത്‌ എന്ന്‌ ബുദ്ധിയും വിവേകവുമുള്ള വോട്ടര്‍മാര്‍ ചിന്തിക്കുകയും ചോദിക്കുകയും ചെയ്‌തു.

ഏഴ്‌, ഭരണശക്തി കൈവശമുണ്ടെങ്കില്‍ എല്ലാം നിഷ്‌പ്രയാസം സാധിക്കുമെന്നും അതിനാല്‍ ഭരണശക്തി പിടിച്ചെടുക്കണമെന്നും ജമാഅത്തിന്റെ ആചാര്യനായ മൗദൂദി പറഞ്ഞിട്ടുണ്ട്‌. (ഖുതുബാതിലെ ജിഹാദ്‌ കാണുക). മൗദൂദി പറഞ്ഞ ഭരണം ഇസ്‌ലാമിക ഭരണമാണോ ജനാധിപത്യ ഭരണമാണോ എന്നും നിങ്ങളിപ്പോള്‍ വോട്ട്‌ ചോദിക്കുന്നത്‌ ഏത്‌ ഭരണം കൈവശപ്പെടുത്താനാണെന്നുമുള്ള വോട്ടര്‍മാരുടെ സംശയത്തിനും ചോദ്യത്തിനും വ്യക്തമായ നിവാരണം വരുത്താന്‍ വോട്ടുചോദിച്ചു വന്ന ജമാഅത്ത്‌ സ്ഥാനാര്‍ഥിക്കും പ്രവര്‍ത്തകര്‍ക്കും സാധിച്ചില്ല.

എട്ട്‌, 1960 ഫെബ്രുവരി ഒന്നിന്‌ കേരള അസംബ്ലിയിലേക്ക്‌ നടന്ന ഇടക്കാല തെരഞ്ഞെടുപ്പ്‌ ബഹിഷ്‌കരിക്കാന്‍ ജമാഅത്ത്‌ ആഹ്വാനം ചെയ്‌ത വരികള്‍ ഇപ്രകാരം: ``ജമാഅത്തംഗങ്ങളോ അതിന്റെ നേതൃത്വം അംഗീകരിച്ചിട്ടുള്ള മറ്റു ബന്ധുക്കളോ പതിവുപോലെ ഈ തെരഞ്ഞെടുപ്പിലും തികച്ചും ഒഴിഞ്ഞുനില്‍ക്കേണ്ടതാണ്‌. ഇന്ന്‌ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യാതൊരു സ്ഥാനാര്‍ഥിക്കും അനുകൂലമായി വോട്ട്‌ രേഖപ്പെടുത്തുകയോ പ്രചാരവേല നടത്തുകയോ മറ്റേതെങ്കിലും രൂപത്തില്‍ പങ്കുവഹിക്കുകയോ ചെയ്യരുതാത്തതാണ്‌. അഖിലേന്ത്യാ ജമാഅത്തെ ഇസ്‌ലാമിയുടെ ഉറച്ച തീരുമാനമാണിത്‌.'' (പ്രബോധനം -1960 ജനുവരി 15)

അന്ന്‌ വോട്ട്‌ചെയ്യാതിരുന്നതെന്തുകൊണ്ട്‌? ഇന്ന്‌ വോട്ട്‌ ചോദിച്ച്‌ വീട്ടില്‍ വന്നതിന്റെ ന്യായമെന്ത്‌? എന്ന വോട്ടര്‍മാരുടെ ചോദ്യത്തെ ജമാഅത്ത്‌ സ്ഥാനാര്‍ഥികളും ജമാഅത്ത്‌ പ്രവര്‍ത്തകരും അവഗണിച്ചു.

ഒമ്പത്‌, ``സ്ഥാനാര്‍ഥികളുടെ പാര്‍ട്ടികള്‍ തമ്മിലും പ്രസ്ഥാനങ്ങള്‍ തമ്മിലും സിദ്ധാന്തങ്ങള്‍ തമ്മിലും ഏറെക്കുറെ വ്യത്യാസമുണ്ടായിരിക്കാം. എങ്കിലും അനിസ്‌ലാമികങ്ങളാണെന്ന തത്വത്തില്‍ അവയെല്ലാം സമമാണ്‌.'' (പ്രബോധനം -1960 ജനുവരി 15) 1960കളില്‍ അനിസ്‌ലാമികങ്ങളായ രാഷ്‌ട്രീയപ്പാര്‍ട്ടികള്‍ എന്ന്‌ മുതലാണ്‌ ഇസ്‌ലാമികങ്ങളായത്‌ എന്നും എന്തുകൊണ്ടാണ്‌ അവയുടെ അനിസ്‌ലാമികത നീങ്ങിപ്പോയതെന്നും ജമാഅത്ത്‌ വിശദീകരിക്കാതെ ഒഴിഞ്ഞുമാറുന്നു.

പത്ത്‌, വോട്ടര്‍മാര്‍ കാപട്യം തിരിച്ചറിയാനും ഇരട്ടമുഖമുള്ളവരെ ഇരുത്തേണ്ടിടത്ത്‌ ഇരുത്താനും പക്വത നേടിയവരും രാഷ്‌ട്രീയ അവബോധമുള്ളവരും ജമാഅത്തിന്റെ വാക്കിലും പ്രവൃത്തിയിലുമുള്ള വൈരുധ്യം തിരിച്ചറിയാന്‍ കഴിയുന്നവരുമാണെന്ന കാര്യം ജമാഅത്തിന്‌ മനസ്സിലാക്കാനായില്ല. പരിസ്ഥിതി പ്രശ്‌ങ്ങളില്‍ ജനകീയ പോരാട്ടങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിച്ചുവെന്ന്‌ അവകാശപ്പെടുന്ന തങ്ങളുടെ യുവജനസംഘടന വിതച്ചത്‌ വോട്ടാക്കി കൊയ്യാമെന്ന പ്രതീക്ഷയാണ്‌ പൊളിഞ്ഞത്‌ എന്ന ഒരു പ്രമുഖ പത്രത്തിന്റെ നിരീക്ഷണവും ഇതിനോട്‌ ചേര്‍ത്ത്‌ വായിക്കുക.

ഇങ്ങനെ ജമാഅത്ത്‌ മതരാഷ്‌ട്ര പ്രസ്ഥാനത്തിന്‌ തുടക്കത്തിലേ തിരിച്ചടി നേരിട്ടതിനും അവരുടെ ബള്‍ബ്‌ എവിടെയും കത്താതെ പോയതിനും അവരുടെ അമീറിന്റെ നാട്ടില്‍ പോലും കനത്ത പരാജയം ഏറ്റുവാങ്ങേണ്ടിവന്നതിനും പിന്നില്‍ മുകളില്‍ സൂചിപ്പിച്ചതു പോലുള്ള പ്രസക്തമായ കാരണങ്ങളാണുള്ളത്‌. ഈ കാരണങ്ങള്‍ വിശകലനം ചെയ്‌ത്‌ പരിഹരിച്ച്‌ ജമാഅത്ത്‌ പാര്‍ട്ട്‌ സുതാര്യവും അവസരവാദരഹിതവും ആദര്‍ശാത്മകവും ജനാധിപത്യപരവുമായ ഒരു മാര്‍ഗം സ്വീകരിക്കുമെന്ന്‌ നമുക്ക്‌ പ്രതീക്ഷിക്കാം.

http://www.shababweekly.net

No comments:

Post a Comment